International
വാഷിംഗ്ടൺ: ഗാസയുടെ അധികാരം വിട്ടുകൊടുത്തില്ലെങ്കില്‍ ഹമാസിനെ തുടച്ചുനീക്കുമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ മുന്നോട്ട് വച്ച സമാധാന പദ്ധതിയുടെ പശ്ചാത്തലത്തിൽ ഹമാസ് അധികാരം ഒഴിയാൻ വിസമ്മതിച്ചാൽ അവരെ ഉന്മൂലനം ചെയ്യും.
ഹമാസ് അധികാരത്തിൽ തുടരുമെന്ന് നിർബന്ധം പിടിച്ചാൽ എന്ത് സംഭവിക്കുമെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ട്രംപ്. ഹമാസ് അവരുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ട്രംപ് ഭരണകൂടം കൂടുതൽ കർശനമായ നടപടികളിലേക്ക് നീങ്ങിയേക്കാമെന്ന ആശങ്ക കൂടിയാണ് ഇതോടെ ഉയരുന്നത്.
ഹമാസിന് മുന്നറിയിപ്പുമായി നേരത്തെ ട്രംപ് രംഗത്തെത്തിയിരുന്നു. സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ബന്ദികളുടെ മോചനത്തിനും സമാധാന കരാര്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ഇസ്രയേല്‍ താത്കാലികമായി ആക്രമണം നിര്‍ത്തിവച്ചതില്‍ നന്ദിയുണ്ട്.
ഹമാസ് എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊള്ളണം. കാലതാമസം വരുത്തുന്നത് അനുവദിക്കില്ല. ഗാസയ്ക്ക് വീണ്ടും ഭീഷണി ഉയര്‍ത്തുന്ന യാതാന്നും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
International
വാഷിംഗ്ടൺ: ബന്ദികളെ മോചിപ്പിക്കുന്നതടക്കമുള്ള സമാധാന പദ്ധതികള്‍ ഉടൻ നടപ്പാക്കണമെന്ന് ഹമാസിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. വൈകിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
സമാധാന കരാർ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഗാസയില്‍ ആക്രമണം നിർത്തിവെച്ച ഇസ്രയേലിനെ അഭിനന്ദിക്കുന്നു. 20 ഇന നിർദേശങ്ങളടങ്ങിയ ഗാസ പദ്ധതിയും ബന്ദി കൈമാറ്റവും നടപ്പാക്കാൻ ഇതാണ് പറ്റിയ സമയമെന്നും ട്രംപ് പറഞ്ഞു.
എല്ലാ ബന്ദികളെയും വിട്ടയയ്ക്കാമെന്ന് ഹമാസ് അറിയിച്ചതിനു പിന്നാലെ ആക്രമണം നിര്‍ത്താന്‍ ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു.
International
വാഷിംഗ്ടൺ : ഗാസയുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതി ഹമാസ് അംഗീകരിച്ചതിനെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസ് ശാശ്വത സമാധാനത്തിന് തയാറായെന്നാണ് കരുതുന്നു.
ഗാസയിലെ ബോംബാക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണം. എന്നാലേ ബന്ദികളെ പെട്ടെന്നും സുരക്ഷിതമായും തിരികെ ലഭിക്കൂവെന്നും ട്രംപ് പറഞ്ഞു. അതേസമയം ബന്ദി മോചനവും ഭരണക്കൈമാറ്റവും ഒഴികെയുള്ള ഉപാധികളിൽ ചർച്ച വേണമെന്ന ആവശ്യത്തെക്കുറിച്ച് ട്രംപ് പരാമർശിച്ചിട്ടില്ല.
ഹമാസിന്റെ നിർദേശങ്ങളിലുള്ള സമ്പൂർണ പ്രതികരണം ഉൾക്കൊള്ളിക്കുന്ന വീഡിയോ ട്രംപ് ഉടൻ പുറത്തുവിടുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ട്രംപ് മുന്നോട്ടുവച്ച ചില ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും ഹമാസ് അറിയിച്ചു.
International
കയ്റോ: ഗാസ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിലെ ചില ഉപാധികൾ ഹമാസ് അംഗീകരിച്ചു. ഇസ്രായേലി ബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതമറിയിച്ചത്.
എന്നാൽ മറ്റ് ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും ഹമാസ് അറിയിച്ചു. ഇന്ത്യൻസമയം ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഹമാസ് ഇക്കാര്യം പുറത്തുവിട്ടത്. ഞായറാഴ്ച വൈകുന്നേരം ആറിനകം സമാധാന പദ്ധതി അംഗീകരിക്കണമെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. അല്ലെങ്കിൽ ഗുരുതരപ്രത്യാഘാതം ഉണ്ടാകുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. കരാറിലെ മുഴുവൻ വ്യവസ്ഥകളും അംഗീകരിക്കാനാകില്ലെന്നും അതേക്കുറിച്ച് പഠിക്കാൻ കൂടുതൽ സമയം വേണമെന്നും ചില ഹമാസ് നേതാക്കൾ പറഞ്ഞു.
നിരായുധീകരിക്കണമെന്ന സമാധാന പദ്ധതിയിലെ നിർദേശത്തെക്കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാനും തടവുകാരെ കൈമാറാനും അടിയന്തര സഹായങ്ങളെത്തിക്കാനും അറബ്, ഇസ്ലാമിക, രാജ്യാന്തരരംഗവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നു.
ജീവിച്ചിരിക്കുന്നവരും മരിച്ചതുമായ എല്ലാ ബന്ദികളെയും വിട്ടുനൽകാം. ട്രംപിന്റെ പദ്ധതിയിലെ നിർദേശം അനുസരിച്ചുള്ള സാഹചര്യം ഒരുക്കിയാൽ ബന്ദികളെ വിട്ടു നൽകുമെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
International
ടെൽഅവീവ്: ഗാസ നഗരത്തെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി നൽകിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ്. ഗാസ മുഴുവന്‍ ഏറ്റെടുക്കുമെന്നായിരുന്നു നെതന്യാഹു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയിൽ കീഴടക്കുന്നത് ഗാസ സിറ്റി എന്നാണ് പറഞ്ഞിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് പകരമായി ഇസ്രയേല്‍ ആവശ്യപ്പെടുന്ന അഞ്ച് വ്യവസ്ഥകളുടെ ഒരു പട്ടികയെ ഭൂരിപക്ഷം മന്ത്രിസഭാംഗങ്ങളും പിന്തുണച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു.
സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നല്കിയ മുന്നറിയിപ്പ് തള്ളിയാണ് നെതന്യാഹുവിന്റെ നിര്‍ദേശത്തിന് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്‍കിയിരിക്കുന്നത്.
ഗാസ മുനമ്പ് പിടിച്ചടക്കുന്നത് ഒരു മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്നും ബന്ദികളുടെ ജീവന് അപകടത്തിലാക്കുമെന്നും ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ്, ഗാസ മൊത്തം കീഴടക്കുക എന്നതിനു പകരം ഗാസ സിറ്റി എന്നതിലേക്ക് മാത്രമായി തീരുമാനിച്ചതെന്നും സൂചനയുണ്ട്.
അതേസമയം, ഗാസയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം ഇസ്രയേല്‍ ഏറ്റെടുക്കുമെങ്കിലും അവിടം ഭരിക്കാന്‍ ഇസ്രയേലിന് ഉദ്ദേശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിൽ ഗാസയുടെ 75 ശതമാനം ഭാഗങ്ങളും ഇസ്രയേല്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലാണ്.
ഇതിനിടെ, സൈനികനടപടി തുടരുന്നതിനെ എതിർത്ത് ഇസ്രയേലിൽ അഭിപ്രായവോട്ടെടുപ്പുകൾ തുടങ്ങി.